Popular Posts

Sunday, January 31, 2010

പരസ്യങ്ങളിലെ രഹസ്യം

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി പരസ്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. അനുകരണ ഭ്രമവും ജീവിത സൗകര്യ‌‌ങ്ങള്‍ വര്‍ദ്ധിപ്പിക്കാനുളള പരിശ്രമവും മനുഷ്യന്‍ തുടരുന്നിടത്തോളളം കാലം പരസ്യങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ജനങ്ങള്‍ പരസ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ കൂടുതലായി പരസ്യങ്ങള്‍ ജനങ്ങളെ ഉപയോഗിക്കുന്നു എന്ന വിമര്‍ശനവും ഏറിവരികയാണിന്ന് . പരസ്യങ്ങളുടെ പിന്നാലെ പരക്കം പായുന്ന സമൂഹത്തെ നാം എന്തുവിളിക്കും?
മിക്ക പരസ്യങ്ങളും ഉന്നംവെക്കുന്നത് കുട്ടികളെയാണ്. വളരെ ചെറുപ്പത്തിലെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക്
കുട്ടകളെ അടിമകളാക്കുക എന്നതാണ് ഇത് ലക്ഷ്യം വെക്കുന്നത്. കപടവാഗ്ദാനങ്ങള്‍ നല്കി പരസ്യങ്ങളിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുവാന്‍ ജനകീയകൂട്ടായ്മകള്‍ സംഘടിക്കേണ്ടതുണ്ട്.
പരസ്യങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നതു-
പോലെ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ പരസ്യമയം. പരസ്യത്തിന്റെ അടിമകളായി മനുഷ്യന്‍ മാറുകയാണ്. പരസ്യത്തിന്റെ പ്രധാന ആയുധം സൗന്ദര്യമാണ്. സോപ്പുകളും പേസ്റ്റുകളും ഒപ്പം ക്രീമുകളും പരസ്യത്തിന്റെ കെണികളൊരുക്കുന്നു. ഉപയോഗശേഷമാണ് "വെളുക്കാന്‍ തേച്ചത് പാണ്ടായി" എന്ന ചതിമനസ്സിലാകുന്നത്.
കഷണ്ടിക്കും മരുന്നുണ്ടെന്ന് പരസ്യം പറയും, അങ്ങനെ എന്തെല്ലാം വസ്തുക്കള്‍. "സര്‍വ്വരോഗ സംഹാരിയായ ഷര്‍ട്ടുകള്‍ വരുവിന്‍ വാങ്ങുവിന്‍ മിതമായ വില" എന്ന പരസ്യമന്ത്രത്തിനു പിറകെ പോയി അമളി പറ്റിയവര്‍ പുറത്തുപറയില്ല."ഏട്ടില പശു പുല്ലു തിന്നില്ല:" എന്നു നമുക്കറിയാം. എന്നിട്ടും എന്തുകൊണ്ടാണ് നാം പരസ്യത്തിനു പിന്നാലെ പോകുന്നത്? അന്ധമായ അനുകരണ ഭ്രമമാണ് ഒരു കാരണം. പരസ്യത്തിലെ മാതൃകാ കുടുംബമാണ് മലയാളികള്‍ എന്നതാണ് വാസ്തവം. "കാണം വിറ്റും ഓണം ഉണ്ണണം " എന്ന പഴമൊഴി മാറ്റി "കാണം വിറ്റും പരസ്യ ഉല്‍പ്പന്നം വാങ്ങണം" എന്നായി. ലോണെടുത്തും കടംവാങ്ങിയും പരസ്യത്തില്‍ കണ്ട വസ്തുക്കള്‍ മോഹിച്ച് സാധനങ്ങള്‍ വാങ്ങിക്കൂട്ടുമ്പോള്‍ മര്‍ത്യ൯ അറിയുന്നില്ല പിന്നീട് തങ്ങള്‍ കിടപ്പാടം ഇല്ലാത്തവനായി മാറുമെന്ന സത്യം.
എല്ലാ പരസ്യങ്ങളും ചതിക്കുഴികളാണ് തീര്‍ക്കുന്നത് എന്നു നമുക്ക് തീര്‍ത്തും പറയാന്‍ കഴിയില്ല. കാരണം അറിവു പകര്‍ന്നുനല്‍കുന്ന നല്ല ആശയങ്ങള്‍ പകര്‍ന്നു നല്‍കുന്ന പങ്കുവെക്കുന്ന നേര്‍വഴിക്ക് നയിക്കുന്ന
ധാരാളം പരസ്യങ്ങളുണ്ട്. അത് തിരിച്ചറിയാനാണ് നമുക്കുകഴിയേണ്ടത്. വിവേകപൂര്‍ണ്ണമായ സമീപനമാണ് പരസ്യങ്ങളോട് നാം സ്വീകരിക്കേണ്ടത്. പരസ്യത്തെ ഒന്നടങ്കം അനാവശ്യമെന്നോ ബാലിശമെന്നോ പറഞ്ഞ് അവഗണിക്കുന്നത് തെറ്റാണ്. പരസ്യത്തിന് ജീവിതത്തില്‍ അമിത പ്രാധാന്യം കൊടുക്കാതിരുന്നാല്‍ മതിയാകും.
അതുപോലെ ലക്ഷ കണക്കിനു പണം ചെലവു ചെയ്ത് എത്ര കമനീയമായി പരസ്യം ചെയ്താലും നല്ലതല്ലാത്ത ഒന്നിനും പൊതുജനത്തിന്റെ ശാശ്വതമായ പിന്തുണ നേടാന്‍ കഴിയില്ല.
"പരസ്യങ്ങളില്‍ ചില രഹസ്യങ്ങളുണ്ട് ,
രസ്യം നല്ലതോ? ചീത്തയോ?"


Akhila  Joseph
VIII-D

No comments:

Post a Comment